ആയുധങ്ങള്‍ കൈവശമുണ്ടോ? എങ്കില്‍ സൈന്യത്തിന്റെ ഭാഗമാകാം; ഉത്തരവുമായി യുക്രൈന്‍ പ്രസിഡന്റ്

യുക്രൈന്‍-റഷ്യ സംഘര്‍ഷം ശക്തമായിക്കൊണ്ടിരിക്കെ ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന ഉത്തരവുമായി യുക്രൈന്‍ പ്രസിഡന്റ്. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിനായി ആയുധങ്ങള്‍ കൈവശമുള്ള ഏതൊരു വ്യക്തിയ്ക്കും യുക്രൈന്‍ സായുധ സേനയുടെ കരുതല്‍ സൈന്യമായ ടെറിട്ടോറിയല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേരാമെന്ന് പ്രതിരോധ മന്ത്രി ഒലക്സി റെസ്നികോവും അറിയിച്ചു.

സൈനികര്‍ക്കെന്ന പോലെ സാധാരണക്കാര്‍ക്കും സേനയില്‍ അംഗമാകാന്‍ സാധിക്കും. യുക്രൈന്റെ പ്രധാന സൈന്യത്തിന് ചില അവശ്യഘട്ടങ്ങളില്‍ സേവനം നല്‍കുക എന്നതാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണ സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ മന്ത്രി പുതിയ ഉത്തരവുമായി രംഗത്തെത്തിയത്.

യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പുടിന്‍ വ്യക്തമാക്കി.