ഹൃദ്രോഗ സാധ്യത തിരിച്ചറിയാൻ ജനിതക പരിശോധന; പഠനവുമായി ഗവേഷകർ

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി ഗവേഷകർ. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദ്രോഗ സാധ്യത തിരിച്ചറിയാൻ ജനിതക പരിശോധന ഉപയോഗിക്കാൻ കഴിയുമോ എന്ന് കണ്ടെത്താനാണ് ഗവേഷകരുടെ ശ്രമം. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാൽ, ഹൃദ്രോഗം തടയാനായി ഈ രീതിയിലുള്ള ജനിതക പരിശോധന ആഗോളതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാനിടയുണ്ട്.

മുൻപ് ഹൃദ്രോഗമൊന്നും വന്നിട്ടില്ലാത്ത 40 നും 60 നും ഇടയിൽ പ്രായമുള്ള ഏകദേശം 2,000 പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനാണ് ഗവേഷകർ പദ്ധതിയിടുന്നത്. ഇത് ഹൃദ്രോഗങ്ങളുടെ അവസാന നൂറ്റാണ്ടായിരിക്കണമെന്നാണ് അരിസോണയിലെ ഡിഗ്നിറ്റി ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോവാസ്‌കുലർ ജീനോമിക്സ് മെഡിക്കൽ ഡയറക്ടർ റോബർട്ട് റോബർട്ട്സ് വ്യക്തമാക്കുന്നത്. പഠനത്തിൽ പങ്കെടുക്കുന്നവർക്ക് ഹൃദ്രോഗത്തിന് കാരണമാകുന്ന ജനിതക അടയാളങ്ങൾ ഉണ്ടോ എന്ന് നിർണ്ണയിക്കാൻ ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്യും. ഡിഎൻഎയുടെ ജനിതക പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, ഗവേഷകസംഘം ഓരോരുത്തരുടെയും ജനിതക അടയാളങ്ങൾ വിലയിരുത്തി അവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമാണെന്ന് നിർണ്ണയിക്കും.

ആരോഗ്യ, ജീവിതശൈലി ഘടകങ്ങളും പരിഗണിക്കും പഠനത്തിന്റെ ഭാഗമായി പരിശോധിക്കും. രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ നില തുടങ്ങിയ ഘടകങ്ങളാണ് പരിശോധിക്കുന്നത്. ഹൃദയാഘാതത്തിന് ഡിഎൻഎയുമായി ബന്ധമുണ്ടെന്ന് നേരത്തെ ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. ജനനം മുതൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഫാമിലിയൽ ഹൈപ്പർ കൊളസ്ട്രോളീമിയ എന്ന ഒരു ജനിതക അവസ്ഥയ്ക്ക് കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.