വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് കാർത്തി നായക വേഷത്തിലെത്തിയ കൈതി. ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രേക്ഷരെല്ലാം ആവേശത്തിലായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ടാണ് ചിത്രത്തിന് സ്റ്റേ വന്നത്. ചിത്രം മോഷണമാണെന്ന ആരോപണവുമായി മലയാളി രംഗത്തെത്തിയതോടെയാണ് സ്റ്റേ ഏർപ്പെടുത്തിയത്. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രംഗത്തെത്തിയത്. എന്നാൽ ഈ സ്റ്റേ കോടതി റദ്ദാക്കി. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം മനോജാണ് ഉത്തരവ് പുറത്തിറക്കിയത്.
കൈതി എന്ന സിനിമയുടെ ഇതിവൃത്തം 2007 ൽ താൻ എഴുതിയ നോവലിൽ നിന്ന് പകർത്തിയതാണെന്നാണ് രാജീവ് ഫെർണാണ്ടസ്പറയുന്നത്. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലിൽ കഴിയുന്ന കാലത്തെ അനുഭവങ്ങൾ ചേർത്താണ് രാജീവ് നോവൽ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിർമാതാവ് അഡ്വാൻസ് തന്നതാണെന്നും ലോക്ക് ഡൗണിന് ഇടയിൽ കൈതി ടിവിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നുും രാജീവ് ആരോപിക്കുന്നു.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു രാജീവ് ഹർജി സമർപ്പിച്ചത്. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകർപ്പടക്കമുളള രേഖകൾ അദ്ദേഹം കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കുകയും ചെയ്തിരുന്നു.

