പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് ഐഎംഎ

പത്തനംതിട്ട: പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അക്രമികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നാണ് ഐഎംഎ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു. പരാതി നൽകിയാലും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണെന്ന് ഐഎംഎ ആരോപിക്കുന്നു.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറി. ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമാണ്. പോലീസ് അക്രമികൾക്ക് കുടപിടിക്കുകയാണെന്നും ഐഎംഎ കുറ്റപ്പെടുത്തി. അതേസമയം ഇഎംഎസ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പെരിന്തൽമണ്ണ ഐഎംഎ ബ്രാഞ്ചിലെ ഡോക്ടർമാർ പണിമുടക്ക് നടത്തുകയാണ്.

ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. എമർജൻസി സർവീസ് ഒഴികെ ബാക്കി ഒപികൾ പ്രവർത്തിക്കില്ലെന്ന് ഐഎംഎ ജില്ലാ പ്രസിഡൻറ് ഡോക്ടർ മുഹമ്മദ് അബ്ദുൽ നാസറും സെക്രട്ടറി ഡോക്ടർ ജലീൽ കെ ബി യും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.