ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്‌ട്രോക്ക് ചികിത്സ; 10 ജില്ലകളിൽ പദ്ധതി യാഥാർത്ഥ്യമായതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളിൽ തന്നെ സൗജന്യ സ്ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളിൽ യാഥാർത്ഥ്യമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ബാക്കിയുള്ള ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതോടെ പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറൽ ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ ലഭ്യമാക്കി വരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആദ്യത്തെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ കോഴിക്കോട് ജനറൽ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ എന്നിവ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ഇതോടെ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിത്സ ജില്ലാ ആശുപത്രികളിലും ലഭ്യമാക്കി വരുന്നുവെന്ന് മന്ത്രി അറിയിച്ചു.

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാൽ വിൻഡോ പീരിഡായ നാലര മണിക്കൂറിനുള്ളിൽ സ്ട്രോക്ക് ചികിത്സ നൽകിയെങ്കിൽ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റുകൾ വരുന്നതോടെ ആ ജില്ലകളിൽ തന്നെ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.