അധികാരത്തിൽ നിന്നും ഒഴിഞ്ഞിട്ടും ഇപ്പോഴുമുള്ളത് അടുത്ത സൗഹൃദം; കിം ജോം ഉന്നുമായി ട്രംപിനുള്ളത് മികച്ച ബന്ധം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞിട്ടും ഒരു നേതാവുമായി ഡൊണാൾഡ് ട്രംപ് വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. യുഎസിന്റെ മുഖ്യശത്രുവായ ഉത്തര കൊറിയൻ സർവാധിപതി കിം ജോം ഉന്നുമായാണ് അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നത്. അധികാരത്തിൽ നിന്നൊഴിഞ്ഞ ശേഷം ട്രംപ് ബന്ധം പുലർത്തുന്ന ഒരൊറ്റ നേതാവും കിം ജോം ഉൻ ആണ്. കിം ജോം ഉന്നുമായുള്ള ബന്ധം അദ്ദേഹം പലതവണ തന്റെ വിശ്വസ്തരോട് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ട്രംപിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തക മാഗി ഹെബർമാൻ എഴുതുന്ന ‘ദ് കോൺഫിഡൻസ് മാൻ’ എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് വിശദമാക്കുന്നുണ്ട്. ട്രംപ് ഇക്കാര്യം പല വട്ടം ഉറപ്പിച്ചു പറഞ്ഞതായി പുസ്തകം മാഗി ഹെബർമാൻ സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. യു എസ് വിദേശകാര്യ മന്ത്രാലയമോ വൈറ്റ് ഹൗസോ പ്രസിഡന്റിന്റെ ഓഫീസോ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 1799-ലെ അമേരിക്കൻ നിയമ പ്രകാരം സ്വകാര്യ വ്യക്തികൾ അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ചർച്ച നടത്തുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിൽ മാഗിയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

താനും കിമ്മും തമ്മിൽ പ്രണയത്തിലാണ് എന്നായിരുന്നു 2018-ൽ ട്രംപ് പറഞ്ഞിരുന്നത്. ഇരുവരും തമ്മിൽ കത്തിടപാടുകൾ ഉണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ട്രംപിന്റെ കാലത്ത് ഉത്തരകൊറിയൻ വിഷയത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് സത്യാവസ്ഥ. മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ആണവായുധ നിർമാണം, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ച് കിമ്മിന്റെ കൈയിൽനിന്നും ഒരുറപ്പും വാങ്ങാൻ ട്രംപിനു കഴിഞ്ഞിരുന്നില്ല.