ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം സാധാരണവല്‍ക്കരിക്കപ്പെട്ടു: ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം ഇന്ത്യയില്‍ സാധാരണവല്‍കരിക്കപ്പെട്ടെന്നും, വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി രാജ്യം മാറിയെന്ന പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കര്‍ണാടകയിലെ ഒരു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ യുവതിയ്ക്ക് നേരെ കാവിഷാള്‍ ധരിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളുമായി ഓടിയടുക്കുന്ന വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഈ യുവാക്കള്‍ക്ക് എത്രമാത്രം ധൈര്യമുണ്ട്, അവര്‍ എത്രമാത്രം ആഭാസന്മാരായിരിക്കും ഒറ്റയ്ക്കുള്ള ഒരു പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമ്പോള്‍. ഇന്ത്യയില്‍ ഇന്ന് മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം മുഖ്യധാരയിലേക്ക് എത്തുകയും സാധാരണവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. വൈവിധ്യം ആഘോഷിക്കപ്പെടാത്ത ഇടമായി രാജ്യം മാറിയിരിക്കുന്നു. പകരം ജനങ്ങളെ ശിക്ഷിക്കുവാനും ഒഴിവാക്കുവാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്’- ഒമര്‍ അബ്ദുള്ള കുറിച്ചു.