അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികരുടെ മരണം സ്ഥിരീകരിച്ച് സേന

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ ഞായറാഴ്ച പട്രോളിങ്ങിനിടെ കെമങ് മേഖലയില്‍ ഹിമപാതത്തില്‍പ്പെട്ട ഏഴ് സൈനികരുടെയും മരണം സ്ഥിരീകരിച്ചു. എയര്‍ലിഫ്റ്റ് സംവിധാനമടക്കം സജ്ജമാക്കിയെങ്കിലും ആരെയും ജീവനോടെ രക്ഷിക്കാനായില്ല. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്നാണ് സൈന്യം അറിയിച്ചത്. സൈനികരെ ജീവനോടെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ തിരച്ചില്‍ നിര്‍ത്തിയെന്നും സേന വ്യക്തമാക്കി. സമുദ്രനിരപ്പില്‍ നിന്ന് 14500 അടി ഉയരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

2022ല്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സിക്കിമിലും രണ്ട് സൈനികര്‍ മരിച്ചിരുന്നു. ഇറ്റാനഗറിനടുത്തുള്ള ഡാരിയ ഹില്ലില്‍ 34 വര്‍ഷത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍ മഞ്ഞുവീഴ്ചയുണ്ടായി. വെസ്റ്റ് കമെങ് ജില്ലയിലെ രൂപ പട്ടണത്തിലും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മഞ്ഞുവീഴ്ചയുണ്ടായെന്ന് പിടിഐ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.