തിരുവനന്തപുരം: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മീഡിയാ വൺ സംപ്രേക്ഷണത്തിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാർന്ന അഭിപ്രായപ്രകടനങ്ങൾക്കു പൊതുമണ്ഡലത്തിൽ ഇടമുണ്ടാകണം. മറിച്ചായാൽ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തിൽ പുലരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മീഡിയ വണ്ണിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതിൽ ഭരണഘടനാനുസൃതമായ പ്രശ്നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ന്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മീഡിയാ വൺ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം.
അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാർന്ന അഭിപ്രായപ്രകടനങ്ങൾക്കു പൊതുമണ്ഡലത്തിൽ ഇടമുണ്ടാകണം. മറിച്ചായാൽ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തിൽ പുലരേണ്ടതുണ്ട്. മീഡിയ വണ്ണിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല.
ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതിൽ ഭരണഘടനാനുസൃതമായ പ്രശ്നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ന്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്.

