ലോകകപ്പ് യോഗ്യതാ മത്സരം: ജയവുമായി അര്‍ജന്റീന; സമനിലയില്‍ കുരുങ്ങി ബ്രസീല്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഇക്വഡോറിന് സമനില. മത്സരം തുടങ്ങി അഞ്ച് മിനിറ്റുകള്‍ക്കകം ക്ലോസ് റേഞ്ചില്‍ നിന്ന് ഷോട്ടുതിര്‍ത്ത കാസിമെറോയിലൂടെ ബ്രസീലായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 75-ആം മിനിറ്റില്‍ ഇക്വഡോറിന് വേണ്ടി ടോറസ് ഗോള്‍ മടക്കി.

ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ രണ്ടുതവണ റെഡ് കാര്‍ഡ് കണ്ടെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) അത് റദ്ദാക്കുകയായിരുന്നു.
30 മിനിറ്റിനിടെ നാല് റെഡ് കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ നിരവധി തവണ റെഡ് കാര്‍ഡുകള്‍ ഉയര്‍ത്തുകയും ‘വാര്‍’ വിലയിരുത്തലില്‍ അത് അസാധുവാക്കുകയും ചെയ്ത കൊളംബിയന്‍ റഫറി വില്‍മര്‍ റോള്‍ഡന്‍ ശ്രദ്ധാകേന്ദ്രമായി.

അതേസമയം, ചിലിക്കെതിരെ അര്‍ജന്റീന വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. തോല്‍വിയോടെ ചിലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്താവുകയും ചെയ്തു.