മുസ്ലീം സ്ത്രീകള്‍ക്കെതിരെ ക്ലബ് ഹൗസ് ചര്‍ച്ച; കോഴിക്കോട് സ്വദേശിനിയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു

കോഴിക്കോട്: ക്ലബ് ഹൗസ് ചര്‍ച്ചക്കിടെ മുസ്ലീം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ കോഴിക്കോട് സ്വദേശിനി അഞ്ചല്‍ ആനന്ദിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ക്ലബ്ഹൗസില്‍ മതവിദ്വേഷ പ്രചരണം നടത്തിയ ആറ് പേരില്‍ ഒരാള്‍ അഞ്ചല്‍ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ലഖ്‌നൗ സ്വദേശിയെയും, മൂന്ന് പ്രതികളെ ഹരിയാനയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷപരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

മുസ്ലീം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്യമാണെന്ന രീതിയില്‍ വര്‍ഗീയത നിറഞ്ഞതായിരുന്നു ക്ലബ്ഹൗസിലെ ചര്‍ച്ച. ഈ പ്രസ്താവന ജയ് ശ്രീരാം എന്ന വിളികളോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തത്. ഇതില്‍ കേസെടുക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പോലീസിനു നോട്ടീസ് നല്‍കിയിരുന്നു.