സംവിധായകൻ എന്ന നിലയിലാണ് ദിലീപ് പണം നൽകിയത്; സാമുദായിക സ്പർദ്ധയുണ്ടാക്കാനാണ് ബിഷപ്പിനെ വലിച്ചിഴച്ചതെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: ദിലീപ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന ദിലീപിന്റെ ആരോപണം ബാലചന്ദ്ര കുമാർ നിഷേധിച്ചു. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് പണം നൽകിയതെന്നാണ് ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നത്.

നടിയെ ആക്രമിച്ച കേസ് നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ദിലീപ് തനിക്ക് പണം നൽകിയത്. സാമുദായിക സ്പർദ്ധയുണ്ടാക്കാനാണ് ബിഷപ്പിനെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ബാലചന്ദ്രകുമാർ പലപ്പോഴായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് ബാലചന്ദ്ര കുമാർ പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാർ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

പണം കൊടുക്കാൻ തയ്യാറാകാത്തതിനാലാണ് ബാലചന്ദ്രകുമാർ തനിക്ക് ശത്രുവായതെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ബാലചന്ദ്ര കുമാർ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ ഈ ആവശ്യം നിരസിച്ചതോടെ വീണ്ടും ശത്രുത വർധിച്ചുവെന്നും ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ തന്നെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.