എസ്പിക്കും ബിജെപിക്കും ഒരേ അജണ്ട; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിയുടേതും ബിജെപിയുടേതും ഒരേ രാഷ്ട്രീയമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ഒരേ അജണ്ടയാണെന്നും, അതിന്റെ ഗുണഫലം ഇരു പാര്‍ട്ടികളും അനുഭവിക്കുന്നുണ്ടെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റ മുഖം താന്‍ ആണെന്ന് പ്രിയങ്ക ഗാന്ധി സ്വയം പ്രഖ്യാപിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താനല്ലെന്നും തുടര്‍ച്ചയായ ചോദ്യങ്ങള്‍ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരം മറുപടി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് ഇന്നലെ ഉത്തര്‍പ്രദേശില്‍ യുവ പ്രകടന പത്രിക പുറത്തിറക്കി. 8 ലക്ഷം വനിതകള്‍ ഉള്‍പ്പെടെ 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് യുപിയിലെ കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ബിജെപിയുടെ കാഴ്ചപ്പാട് പരാജയപ്പെട്ടുവെന്നും പുതിയ ബദല്‍ കോണ്‍ഗ്രസ് യുപിയിലൂടെ അവതരിപ്പിക്കുകയാണെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് യുപില്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.