കോട്ടയം: കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആദ്യ അവസരമായി തന്നെ പിന്നീട് പരീക്ഷയെഴുതാമെന്ന് എംജി സർവ്വകലാശാല. ഇതിനായി കോവിഡ് രോഗബാധ സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ മതിയെന്നും സർവ്വകലാശാല അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാനായാണ് എംജി സർവ്വകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്. സെമസ്റ്റർ യഥാർത്ഥ സമയ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് പരീക്ഷ മാറ്റാത്തതെന്നും സർവ്വകലാശാല വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടയിലും പരീക്ഷകൾ നടത്താനാണ് എംജി സർവ്വകലാശാലയുടെ തീരുമാനം. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഇത് വകവെയ്ക്കാതെ സർവ്വകലാശാല മുന്നോട്ട് പോകുകയായിരുന്നു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും ഹോസ്റ്റലുകളിലും രോഗത്തിന്റെ അതിതീവ്ര വ്യാപനമുള്ള സാഹചര്യത്തിലാണ് അധികൃതർ പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. അതേസമയം പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ ഉൾപ്പെടെയുള്ളവരെ വിദ്യാർത്ഥികൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ബന്ധപ്പെട്ടെങ്കിലും വിദ്യാർത്ഥികൾക്ക് മറുപടി കിട്ടിയിട്ടില്ല. അധ്യാപകരും ആശങ്ക അറിയിച്ചിരുന്നു. കോളേജുകൾക്ക് സർക്കാർ ഇളവ് അനുവദിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് സർവകലാശാല നിലപാട്.

