പാംഗോഗ് തടാകത്തിന് കുറുകെ ചൈന നിര്‍മ്മിക്കുന്ന പാലം അന്തിമഘട്ടത്തിലെന്ന തെളിവുകളുമായി ഉപഗ്രഹ ചിത്രങ്ങള്‍

ലഡാക്ക്: പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം നിര്‍മ്മിക്കുന്ന പാലം അവസാനഘട്ടത്തിലെത്തിയതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പതിറ്റാണ്ടുകളായി ചൈനയുടെ നിയന്ത്രണത്തില്‍ തുടരുന്ന കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയുടെ അവകാശവാദ രേഖയ്ക്ക് സമീപമാണ് പാലത്തിന്റെ നിര്‍മ്മാണ് പുരോഗമിക്കുന്നത്. ചൈന നിര്‍മ്മിക്കുന്ന പാലത്തിന് ഏകദേശം 315 മീറ്റര്‍ നീളമുണ്ടെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 60 വര്‍ഷമായി ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് പാലം നിര്‍മ്മിക്കുന്നതെന്ന് ഇന്ത്യ നേരത്തെ അപലപിച്ചിരുന്നു.

തടാകത്തിന്റെ തെക്കേ അറ്റത്ത് ചൈന നിര്‍മ്മിച്ച റോഡുമായി ഇത് ബന്ധിപ്പിക്കുവാനാണ് നീക്കം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ദേശീയ മാധ്യമങ്ങള്‍ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. തെക്കന്‍ തീരത്ത് നിന്ന് ഏതാനും മീറ്റര്‍ കൂടിയേ ഇനി നിര്‍മ്മിക്കാനുള്ളൂ.

ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ കൈലാഷ് മലനിരകളിലെ നിര്‍ണായക സ്ഥാനങ്ങളുടെ നിയന്ത്രണം ഇന്ത്യ കൈക്കലാക്കിയിരുന്നു. അതിനാലാണ് ചൈന പുതിയ പാലം നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്. അതേസമയം, ചൈനീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യയുടെ പ്രതികരണം.