തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ അതിസുരക്ഷാ സെല്ലുകളിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. കത്തിയും ആയുധങ്ങളുമാണ് അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ ജയിലിൽ നിന്നും കണ്ടെത്തിയത്. വിഷയത്തിൽ ജയിൽ സൂപ്രണ്ട് ദക്ഷിണ മേഖലാ ഡിഐജി വഴി ജയിൽ മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിന് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം നടന്ന് 3 ആഴ്ച കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആരോപണ വിധേയരായ 2 ഉദ്യോഗസ്ഥർ സിപിഎം അനുകൂല ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനാ നേതാക്കളാണ്. ഇവർ ജയിലിലെ ഉന്നത ഉദ്യോഗസ്ഥരെ തടവുകാരുടെ മുൻപിൽ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ട്
പ്രതികൾ തമ്മിൽ സംഘട്ടനം ഉണ്ടായതിനെ തുടർന്നാണ് ഇരുവരെയും അതിസുരക്ഷാ സെല്ലുകളിലേക്കു മാറ്റിയത്. അവിടെ കർശന സുരക്ഷ ഉറപ്പാക്കാൻ സൂപ്രണ്ട് കീഴുദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകിയിരുന്നെങ്കിലും ആയുധങ്ങൾ കണ്ടെത്തിയ വിവരം ഉദ്യോഗസ്ഥർ സൂപ്രണ്ടിനോട് പറഞ്ഞിരുന്നില്ല. അടിസ്ഥാന പരിശീലനം പോലും ലഭിക്കാത്ത ഒരു അസി.പ്രിസൺ ഓഫിസറാണു മേലധികാരികളെ വിവരം അറിയിച്ചത്.
അതേസമയം വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ജയിൽ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വ്യക്തമാക്കി. സാധാരണ ആയുധങ്ങൾ കണ്ടെത്തിയ സംഭവമാണെങ്കിൽ അപ്പോൾതന്നെ അറിയിക്കേണ്ടതാണെന്നും വിഷയം പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

