‘അവസരം ലഭിച്ചാല്‍ ക്യാപ്റ്റന്റെ കുപ്പായമണിയാന്‍ റെഡി’: ബുംറ

ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്ക് ശേഷം രോഹിത് ശര്‍മയോ, കെ എല്‍ രാഹുലോ റിഷഭ് പന്തോ ആരാകും ഇനി ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുക എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്നു പറയുകയാണ് ജസ്പ്രിത് ബുംറ. ‘ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ അത് തീര്‍ച്ചയായും നിര്‍വഹിക്കും,
അവസരം ലഭിച്ചാല്‍ അതൊരു ബഹുമതിയാണ്, ഒരു കളിക്കാരനും വേണ്ടെന്ന് പറയുമെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബുംറ പറഞ്ഞു.

വിരാട് കോഹ്ലിയുടെ വിരമിക്കലിനെ കുറിച്ച്, ‘അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. തന്റെ ശരീരത്തിനെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന് ബോധ്യമുണ്ട്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. കോഹ്ലിയുടെ കീഴില്‍ കളിക്കാന്‍ സാധിച്ചത് സന്തോഷകരമായ ഒന്നാണ്. ഞാന്‍ അരങ്ങേറ്റം കുറിച്ചത് കോഹ്ലി നായകനായിരുന്നപ്പോഴാണ്, എന്ന് ബുംറ വ്യക്തമാക്കി.

‘കോഹ്ലി ടീമിന് ഊര്‍ജം നല്‍കി. ശാരീരിക ക്ഷമത വേണമെന്ന ഒരു സംസ്‌കാരം തന്നെ സൃഷ്ടിച്ചു. കോഹ്ലിയുടെ കീഴില്‍ എല്ലാവരും ഒരു ദിശയിലായിരുന്നു. അദ്ദേഹം ഇനിയും ടീമിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട്,’ താരം കൂട്ടിച്ചേര്‍ത്തു.