സ്‌കൂളുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകുന്നു; 8.14 ലക്ഷം കുട്ടികള്‍ വാക്‌സിനേഷന് അര്‍ഹര്‍

തിരുവനന്തപുരം: കേരളത്തില്‍ ജനുവരി 19 മുതല്‍ സ്‌കൂളുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 500ന് മുകളില്‍ വാക്‌സിന്‍ അര്‍ഹതയുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണ് വാക്‌സിന്‍ കേന്ദ്രമായി കണക്കാക്കുക. 8.14 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിന് അര്‍ഹരായിട്ടുള്ളത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനേഷന്റെ ഭാഗമായി സ്‌കൂളുകളില്‍ ആംബുലന്‍സ് സൗകര്യവും പ്രത്യേക മുറികളും സജ്ജമാക്കും. ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന് താല്‍പ്പര്യമില്ലെങ്കില്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

വാക്‌സിനേഷന്‍ കേന്ദ്രമല്ലാത്ത സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ നല്‍കേണ്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് സ്‌കൂള്‍ അധികൃതര്‍ നേരത്തെ തയ്യാറക്കണം. ഈ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൊവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തുകയും വേണം.

അതേസമയം, ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ ഓണ്‍ലൈന്‍ മുഖേനയും ഡിജിറ്റലായും നടക്കും. അധ്യാപകര്‍ സ്‌കൂളില്‍ എത്തണമെന്ന നിര്‍ദ്ദേശമുണ്ട്. 10, 11, 12 ക്ലാസുകള്‍ നിലവിലുള്ളത് പോലെ തന്നെ തുടരുമെന്നും ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.