കെ-റെയില്‍: കോഴിക്കോട് നിര്‍മ്മിക്കാനൊരുങ്ങുന്നത് കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ പാത

കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുടെ ഡിപിആര്‍ പ്രകാരം കോഴിക്കോട് ജില്ലയിലെ പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ വരെ 7.9 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഭൂഗര്‍ഭ പാത കേരളത്തിലെ ഏറ്റവും വലിയ ടണല്‍ ആയി മാറും. ഇനി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്താന്‍ വെറും 2.42 മണിക്കൂര്‍ മാത്രം മതിയാകും. 520 കെട്ടിടങ്ങള്‍ സംരക്ഷിച്ച് ജനം തിങ്ങിനിറഞ്ഞ മേഖലയില്‍ കല്ലായിപ്പുഴയുടെ അടിയിലൂടെ പാത കടത്തി വിടാനാണ് ലക്ഷ്യം. ഭൂനിരപ്പില്‍നിന്ന് 21 മീറ്റര്‍ താഴ്ചയിലും നിലവിലുള്ള കെട്ടിടങ്ങളുടെ 18 മീറ്റര്‍ താഴ്ചയിലുമാണ് 15 മീറ്റര്‍ വീതിയിലുള്ള ടണല്‍ നിര്‍മ്മിക്കുക.

കെ-റെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കോഴിക്കോട്ട് കൂടുമെന്നാണ് ഡി.പി.ആറര്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ ഏറ്റവുമധികം സ്വകാര്യ ഭൂമി ഏറ്റെടുക്കുക എലത്തൂര്‍ വില്ലേജിലാണ്. കോഴിക്കോട് ഭൂഗര്‍ഭ സ്റ്റേഷന്‍ നിര്‍മ്മിക്കുമ്പോള്‍ കൊച്ചുവേളി, എറണാകുളം, തൃശൂര്‍ എന്നിവടങ്ങളില്‍ ഭൂ നിരപ്പില്‍ നിന്നും ഉയരത്തിലാകും സ്റ്റേഷന്‍. കൊച്ചി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ സ്റ്റേഷന്‍ ഭൂനിരപ്പിലാണ് നിര്‍മ്മിക്കുക. സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോ പാര്‍ക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷന്‍. സ്റ്റേഷനെ നെടുമ്പോശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

കെ-റെയില്‍ പദ്ധതിയില്‍ നിന്ന് ആറുകോടി രൂപയാണ് ദൈനംദിന ലാഭം പ്രതീക്ഷിക്കുന്നത് ആറുകോടി രൂപയാണ്. രാവിലെ അഞ്ചു മുതല്‍ രാത്രി 11വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മിനിറ്റ് ഇടവേളകളില്‍ 37 സര്‍വീസ് നടത്തും. സ്വകാര്യ വ്യക്തികളില്‍ നിന്ന് 1,198 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടവരുന്നതു കൊല്ലത്താണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യഘട്ട നിര്‍മ്മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെയും രണ്ടാംഘട്ടം കാസര്‍കോട് വരെയുമാണ്.