കെ-റെയില്‍: വിമര്‍ശനങ്ങളെ പരിഗണിക്കുന്നു; പദ്ധതിയില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ തയ്യാര്‍: മന്ത്രി എം.വി ഗോവിന്ദന്‍

മലപ്പുറം: കെ-റെയില്‍ പദ്ധതിയുടെ വിശദ വിവരങ്ങളടങ്ങിയ ഡി.പി.ആര്‍ പുറത്ത് വന്നിരിക്കെ പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വമാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഡി.പി.ആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതേപടി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയില്‍ മാത്രമേ കെ- റെയില്‍ കൈകാര്യം ചെയ്യുകയുള്ളൂ. ഡി.പി.ആറിനെ മുറുകേ പിടിച്ച് മുന്നോട്ട് പോകാനല്ല ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള മാറ്റങ്ങള്‍ക്ക് വിധേയപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ, ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പാരിസ്ഥിതിക സൗഹൃദത്തെ അടിസ്ഥാനപ്പെടുത്തി, ജനങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍, വമ്പിച്ച രീതിയില്‍ മുന്നോട്ട് കുതിക്കാനുള്ള പ്രാപ്തി നേടാന്‍ ഈ പദ്ധതി കേരളത്തിന്‌ അത്യാവശ്യമുള്ള ഒന്നാണെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും ഡിപിആര്‍ റിപ്പോര്‍ട്ട് നല്‍കാത്തതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ. അന്‍വര്‍ സാദത്ത് അവകാശലംഘന നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റിലൂടെ നേരത്തെ ഡി.പി.ആര്‍. പുറത്തു വിട്ടത്.