അഭിമാന നേട്ടം; കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം പൂർത്തിയായതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 15 നും 18 നും വയസിനിടയ്ക്ക് പ്രായമുള്ള 51 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയതെന്ന് മന്ത്രി പറഞ്ഞു. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഒമിക്രോൺ സാഹചര്യത്തിൽ പരമാവധി കുട്ടികൾക്ക് വേഗത്തിൽ വാക്‌സിൻ നൽകാനായി പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്‌സിൻ നൽകിയത്. തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂർ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂർ 73,803, വയനാട് 24,415, കാസർഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയതെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 1,67,813 പേർക്കാണ് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകിയത്. 96,946 ആരോഗ്യ പ്രവർത്തകർ, 26,360 കോവിഡ് മുന്നണി പോരാളികൾ, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. 18 വയസിന് മുകളിൽ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേർക്ക് (2,66,24,042) ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേർക്ക് (2,19,73,681) രണ്ട് ഡോസ് വാക്സിനും നൽകിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.