കെ റെയിൽ പദ്ധതി; സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയ്ക്ക് എല്ലാതരത്തിലും അനുയോജ്യമെന്ന് വി അജിത് കുമാർ

പത്തനംതിട്ട: സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയ്ക്ക് കെ റെയിൽ പദ്ധതി എല്ലാതരത്തിലും അനുയോജ്യമായതാണെന്ന് കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ അറിയിച്ചു. തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സിൽവർ ലൈൻ പരിപാടി പദ്ധതി വിശദീകരണം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് മൂന്നു മണിക്കൂർ 54 മിനിറ്റു കൊണ്ട് എത്തിചേരാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണ് സിൽവർലൈൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. പത്തനംതിട്ടയുടെ സമീപ പ്രദേശമായ ചെങ്ങന്നൂരിലെ നിലവിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.3 കിലോമീറ്റർ മാറിയാണ് സിൽവർലൈൻ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക. എംസി റോഡിന് സമീപമാണിത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷൻ സമുച്ചയം നിർമ്മിക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റി ഉണ്ടാകും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യം സജ്ജമാക്കും. പത്തനംതിട്ട ജില്ലയിലൂടെ 22 കിലോമീറ്റർ പാത കടന്ന്‌പോകുന്നു. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം സിൽവർലൈൻ സ്റ്റേഷനിൽ ഉണ്ടായിരിക്കും. സിൽവർലൈൻ പദ്ധതി പൂർത്തിയാകുന്നതോടെ ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 46 മിനിറ്റും, കൊല്ലത്തേക്ക് 22 മിനിറ്റും കോട്ടയത്തേക്ക് 16 മിനിറ്റും, എറണാകുളത്തേക്ക് 39 മിനിറ്റും, കൊച്ചി എയർപോർട്ടിലേക്ക് 49 മിനിറ്റും, കോഴിക്കോട്ടേക്ക് ഒരു മണിക്കൂർ 54 മിനിറ്റും, കാസർഗോഡേക്ക് മൂന്ന് മണിക്കൂർ എട്ട് മിനിറ്റും എടുക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ. റെയിൽ. കേരളത്തിന്റെ നിലവിലെ ഗതാഗത പ്രതിസന്ധിക്ക് ബദലായാണ് സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതി സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ റോഡിലെ ഗതാഗതം ഗണ്യമായി കുറയ്ക്കാൻ കഴിയും. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 ഓളം പേർ സിൽവർ ലൈനിലേക്ക് മാറുമെന്നാണ് കണക്ക്. 530 കോടി രൂപയുടെ പെട്രോളും, ഡീസലും പ്രതിവർഷം ലാഭിക്കാൻ കഴിയുമെന്നും വായുമലിനീകരണം ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നും കണക്കാക്കപ്പെടുന്നു.

കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ റോഡുകളിലെ ഗതാഗത കുരുക്കും വാഹന അപകടങ്ങളും വലിയ രീതിയിൽ കുറയ്ക്കാനാകും. റോ റോ സംവിധാനം വഴി ദേശീയ പാതകളിൽ നിന്ന് 500 ഓളം ട്രക്കുകൾ ഒഴിവാക്കാനാകും. 2025 ഓടെ 2.88 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കും. പദ്ധതി നിർമ്മാണ സമയത്ത് അമ്ബതിനായിരം തൊഴിൽ അവസരവും പ്രവർത്തനഘട്ടത്തിൽ പതിനൊന്നായിരം പേർക്ക് ജോലി ലഭിക്കാനും സഹായകരമാകും. പദ്ധതിയുടെ നിർമ്മാണത്തിന് സ്ഥലം, വീട് തുടങ്ങിയവ നഷ്ടപ്പെടുന്നവർക്ക് അർഹമായ ആനുകൂല്യം ഉറപ്പാക്കും. ആധുനിക രീതിയിൽ ഒരു നൂറ്റാണ്ട് മുന്നിൽക്കണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.