നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി കോടതി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ആറര മണിക്കൂർ നേരമാണ് മൊഴിയെടുക്കൽ നടന്നത്. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങൾ പുറത്തു പറയാൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും ബാലചന്ദ്ര കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എറണാകുളം സി.ജെ.എം. കോടതിയാണ് ഫെസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തണമെന്ന നിർദ്ദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് കോടതി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത്. ദിലീപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. അന്വേഷണ സംഘത്തിന് മുന്നിലും ബാലചന്ദ്ര കുമാർ ദിലീപിനെതിരെ മൊഴി നൽകിയത്.

ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താൻ ദക്സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.