പഞ്ചാബിലെ സുരക്ഷാ വീഴ്ച്ച; അന്വേഷണ സമിതിയെ നയിക്കുക റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മൽഹോത്ര

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയ്ക്ക് നേരിട്ട സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം നടത്താനുള്ള സമിതിയെ നയിക്കുക റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മൽഹോത്ര. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ സംഭവിച്ചത് എന്താണെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ടിയാണ് സമിതിയെ രൂപീകരിച്ചത്. ദേശീയാന്വേഷണ ഏജൻസിയിലെ ഓഫീസർമാരും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല മറിച്ച് സ്വതന്ത്രാന്വേഷണമാണ് ഈ കേസിൽ വേണ്ടതെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. കേസിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പൊലീസിൽ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാർ ജനറൽ, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റുള്ള അംഗങ്ങൾ.

നേരത്തേ ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ച്, കേന്ദ്ര, സംസ്ഥാനസർക്കാരുകളോട് അവരുടെ അന്വേഷണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. എസ്പിജി ആക്ടിന്റെ ലംഘനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെന്നും പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് വീഴ്ചയാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളമാണ് പഞ്ചാബിലെ ഒരു മേൽപാലത്തിൽ പ്രധാനമന്ത്രി കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.