മൂന്നാം തരംഗം മുന്നിൽക്കണ്ട് സംസ്ഥാനത്ത് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ; എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാകുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി അഡ്മിഷൻ, ഐസിയു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്‌സിജൻ സ്റ്റോക്ക് എന്നിവ വർധിപ്പിക്കുന്ന രീതിയിലാണ് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് 30,895 പേർക്ക് ആദ്യ ദിനം കരുതൽ ഡോസ് കോവിഡ് വാക്‌സിൻ നൽകിയതായും വീണാ ജോർജ് പറഞ്ഞു. 19,549 ആരോഗ്യ പ്രവർത്തകർ, 2635 കോവിഡ് മുന്നണി പോരാളികൾ, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേർക്ക് കരുതൽ ഡോസ് നൽകിയത്. തിരുവനന്തപുരം 6,455, കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂർ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂർ 1,461, കാസർഗോഡ് 877 എന്നിങ്ങനെയാണ് കരുതൽ ഡോസ് നൽകിയതെന്നും മന്ത്രി വിശദമാക്കി.

സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികൾക്ക് (35 ശതമാനം) വാക്‌സിൻ നൽകാനായി. ആകെ 5,36,582 കുട്ടികൾക്കാണ് കോവിഡ് വാക്‌സിൻ നൽകിയത്. ഇന്ന് 51,766 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. തിരുവനന്തപുരം 1,721, കൊല്ലം 2,762, പത്തനംതിട്ട 2,214, ആലപ്പുഴ 1,789, കോട്ടയം 5,179, ഇടുക്കി 3,588, എറണാകുളം 4,456, തൃശൂർ 1,138, പാലക്കാട് 9,018, മലപ്പുറം 7,695, കോഴിക്കോട് 5,157, വയനാട് 2,064, കണ്ണൂർ 4,808, കാസർഗോഡ് 177 എന്നിങ്ങനെയാണ് കുട്ടികളുടെ വാക്‌സിനേഷൻ. തിങ്കളാഴ്ച്ച ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്‌സിൻ സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.