ന്യൂഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി നേരിട്ട് അറിയിക്കാൻ ആപ്ലിക്കേഷൻ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. സി -വിജിൽ എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഈ ആപ്ലിക്കേഷനിലൂടെ നൽകുന്ന പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്നാണ് കമ്മീഷൻ നൽകുന്ന ഉറപ്പ്.
സി- വിജിൽ ആപ്പിലൂടെ തെരഞ്ഞെടുപ്പിനിടെയുണ്ടാകുന്ന ചട്ടലംഘനങ്ങളടക്കമുള്ള പരാതികളുണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ കഴിയും. ഫോട്ടോ കൂടി പരാതികൾക്കൊപ്പം ഉൾപ്പെടുത്താനുള്ള സംവിധാനവും സി വിജിലിലുണ്ട്. അതേസമയം ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ 403 മണ്ഡലങ്ങളും, പഞ്ചാബിൽ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളും, മണിപ്പൂരിൽ 60 മണ്ഡലങ്ങളും, ഗോവയിൽ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക. പ്രഖ്യാപനം വന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്.
തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോളുകൾ:
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാവരും രണ്ട് ഡോസും എടുത്തിരിക്കണം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബൂസ്റ്റർ ഡോസും ഉറപ്പ് വരുത്തും
എല്ലാ പോളിങ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്യും
പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു
80 വയസിന് മുകളിൽ ഉള്ള മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കൊവിഡ് രോഗികൾ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം
പാർട്ടികളും സ്ഥാനാർത്ഥികളും പരമാവധി ഡിജിറ്റൽ പ്രചാരണം നടത്തണം
ജനുവരി 15 വരെ റാലികളും പദയാത്രകളും റോഡ് ഷോകളും സൈക്കിൾ, ബൈക്ക് റാലികളും നടത്തുന്നതിന് വിലക്ക്
വിജയാഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്
വീടുകയറി ഉള്ള പ്രചാരണത്തിന് 5 പേർക്ക് മാത്രമാണ് അനുമതി

