തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രശ്നം താനും സർക്കാരും തമ്മിലാണ്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ല. പ്രശ്നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ വി സി നിയമനത്തെ ചൊല്ലിയാണ് സർക്കാരുമായുള്ള ഭിന്നത. അത്തരം വിഷയങ്ങൾ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവ്വകലാശാലയ്ക്ക് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ നീക്കം സർക്കാർ ഇടപെട്ട് തടഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ രംഗത്തെത്തിയത്.

