ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സലിംഗിന് അനുമതി നല്‍കി സുപ്രീംകോടതി. 27 ശതമാനം ഒ ബി സി സംവരണവും കോടതി അംഗീകരിച്ചു. പ്രവേശനത്തിന് മുന്നാക്ക സംവരണം നിലവിലുള്ളത് നടപ്പാക്കാനും സുപ്രീംകോടതി അനുവാദം നല്‍കിയിട്ടുണ്ട്.
അതേസമയം, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന്റെ ഭരണഘടനാ സാധുത കോടതി വിശദമായി പരിശോധിക്കുമെന്നും, അന്തിമ വാദത്തിനായി കേസ് മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയതായും അറിയിച്ചു.
രാജ്യ താത്പര്യം മാനിച്ച് നീറ്റ് പിജി കൗണ്‍സലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. സംവരണ കേസ് പരിഗണിച്ച മൂന്നംഗ ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് വിധി പ്രസ്താവം വായിച്ചത്.

