ന്യൂഡൽഹി: കേരളത്തിൽ രണ്ടിടത്ത് കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്ത് ടിപിആർ കുറഞ്ഞെങ്കിലും രോഗികൾ വർധിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തിൽ ആശങ്കയുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേരളത്തിൽ കോവിഡും ഒമിക്രോൺ വകഭേദവും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിലാണ്. ഒരാഴ്ചത്തെ കണക്കുകൾ നിർണായകമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും.
അതേസമയം സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂർ സ്വദേശിക്കും ഒമിക്രോൺ സ്ഥീരികരിച്ചു. ഇതിൽ 45 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ആർക്കും തന്നെ സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചിട്ടില്ല.
ഇതോടെ സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 186 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

