പിടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ല; എം എം മണി

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനെതിരെ വിമർശനവുമായി മുൻമന്ത്രി എംഎം മണി. പി ടി തോമസിനെ പോലെ സിപിഎമ്മിനെ ദ്രോഹിച്ച മറ്റൊരു നേതാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടിപ്പോൾ പുണ്യാളൻ എന്നുപറഞ്ഞാൽ അംഗീകരിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ആളാണ് പി ടി തോമസ്. മരിക്കുമ്പോൾ എല്ലാവരും ഖേദം പ്രകടിപ്പിക്കുമെന്നും മണി അഭിപ്രായപ്പെട്ടു. അതേസമയം എം എം മണി പരസ്യമായി അപമാനിക്കുമെന്ന് പേടിച്ചാണ് ഇടുക്കിയിൽ നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന എസ് രാജേന്ദ്രന്റെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി നൽകി. തന്നെ പേടിച്ചാണ് രാജേന്ദ്രൻ സമ്മേളനത്തിൽ വരാതിരുന്നതെന്ന പ്രസ്താവന കേട്ടപ്പോൾ ചിരി വന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാജേന്ദ്രന് മൂന്നാം തവണ മത്സരിക്കാൻ അവസരം വാങ്ങി കൊടുത്തത് താനും കൂടി ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎം മണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എസ് രാജേന്ദ്രൻ ഉന്നയിച്ചിരുന്നത്. തന്നെ എംഎം മണിയും കെ വി ശശിയും കൂടി അപമാനിച്ചെന്നും വീട്ടിലിരിക്കാൻ പറഞ്ഞെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. പരസ്യ അധിക്ഷേപം പേടിച്ചാണ് താൻ ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മണി രംഗത്തെത്തിയത്.