യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധനവ്; ഡിസംബറിൽ മാത്രം യുപിഐ വഴി നടന്നത് എട്ട് ലക്ഷം കോടിയുടെ ഇടപാടുകൾ

കൊച്ചി: ഇന്ത്യയിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധനവ്. എട്ട് ലക്ഷം കോടി രൂപയാണ് യുപിഐ വഴി കഴിഞ്ഞ മാസം മാത്രം ഇന്ത്യക്കാർ കൈമാറിയത് കോവിഡ് കാലത്ത് ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതിന്റെ ഉദാഹരണമാണ് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഡിസംബറിലെ യു പി ഐ ഇടപാടുമൂല്യം 8.26 ലക്ഷം കോടി രൂപയാണ്.

2021 ൽ ആകെ 3,874 കോടി രൂപയുടെ ഇടപാടുകൾ യു പി ഐ വഴി നടന്നു. ഇത് സർവകാല റെക്കാഡാണെന്നും എൻപിസിഐ അറിയിച്ചു. 1,887 കോടിയുടെ ഇടപാടുകൾ മാത്രമായിരുന്നു മുൻ വർഷം യു പി ഐ വഴി നടത്തിയത്. 105 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷം കൊണ്ട് ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ വഴിയുള്ള പണമിടപാടുകളിൽ സംഭവിച്ചിരിക്കുന്നതെന്നും എൻപിസിഐ വ്യക്തമാക്കി.

2020ൽ 31 ലക്ഷം കോടി രൂപ ആയിരുന്നു യുപിഐ വഴിയുള്ള ഇടപാടുകളുടെ മൂല്യം. 2021 ൽ ഇത് 71.46 ലക്ഷം കോടിയായി ഉയർന്നു. 130 ശതമാനത്തിന്റെ വർദ്ധനവാണ് ഇടപാടുകളിലുണ്ടായത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒക്ടോബർ വരെ ഓരോ മാസവും യുപിഐ ഇടപാടുകളിൽ വർധനവ് ഉണ്ടായിരുന്നു. നവംബറിൽ നേരിയ ഇടിവ് ഉണ്ടായി. എന്നാൽ ഡിസംബറിൽ ഇടപാടുകളിൽ വീണ്ടും വർധനവ് ഉണ്ടായി. ഫോൺപേ വഴിയാണ് ഏറ്റവുമധികം യു പി ഐ ഇടപാടുകൾ നടന്നതെന്നാണ് എൻപിസിഐയുടെ നവംബർ മാസത്തെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 45 ശതമാനം ഇടപാടുകൾ ഗൂഗിൾപേ വഴിയും 15 ശതമാനം പേടിഎം വഴിയും നടന്നുവെന്നും കണക്കുകൾ വിശദമാക്കുന്നുണ്ട്.