സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിപ്പിക്കണം; ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ലോകരാഷ്ട്രങ്ങൾക്കെതിരെ വിമർശനവുമായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ മെല്ലപോക്കിനെതിരെയാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ 2022 ൽ തന്നെ കോവിഡ് മഹാമാരിയെ ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കാം. എന്നാൽ സമൂഹങ്ങളോട് കാണിക്കുന്ന നീതികേടും മാറ്റിനിർത്തലും അവസാനിച്ചാൽ മാത്രമേ അത് സാധിക്കൂവെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. ഡബ്ലു.എച്ച്.ഒ മേധാവി ടെഡ്രോസ് ഗബ്രിയേസൂസാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ദരിദ്ര സമൂഹങ്ങളോടുള്ള നീതികേട് അവസാനിപ്പിച്ചാൽ ഈ ഒറ്റവർഷംകൊണ്ട് കോവിഡിനെ തുടച്ചു നീക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവും ഈ മഹാമാരിയിൽ നിന്നും മുക്തമല്ല. എവിടെ പുതിയ വകഭേദമുണ്ടായാലും അത് ഒരു മാസത്തിനകം ലോകം മഴുവൻ വ്യാപിക്കുകയാണ്. നിരവധി സംവിധാനങ്ങൾ രാഷ്ട്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാജ്യങ്ങളോട് കാണിക്കുന്ന നീതികേടും അസമത്വവും ഇല്ലാതാക്കാൻ ആദ്യം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ പോലും ചുറ്റുമുള്ള നിരവധി രാജ്യങ്ങൾക്ക് അടിയന്തിരസഹായം നൽകുകയാണ്. എന്നാൽ ആഫ്രിക്കൻ മേഖലയെ ലോകരാജ്യങ്ങൾ അവഗണിക്കുന്നു. ദരിദ്രരാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങളും സമ്പത്തും മുഴുവൻ കവർന്നെടുക്കുന്ന പാശ്ചാത്യരാജ്യങ്ങൾ വാക്സിൻ കാര്യത്തിലും മരുന്നുകളുടെ കാര്യത്തിലും മെല്ലെപോക്ക് തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.