രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകണമെന്ന ആവശ്യം; എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ വെളിപ്പെടുത്തേണ്ടത് ഗവർണർ ആണെന്ന് കോടിയേരി

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സർവ്വകലാശാല ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രപതിയ്ക്ക് സർവ്വകലാശാല ഡിലിറ്റ് നൽകുന്നതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് ഗവർണർ ആണെന്നും മൂന്നാമതൊരാളല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സർവ്വകലാശാലകളുടെ ചാൻസലർ ഗവർണറാണ്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്നതിന് പാർട്ടി തടസം നിന്നുവെന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിലിറ്റ് നൽകണമെന്ന് സർവകലാശാലയോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടത് ഗവണർ തന്നെയാണെന്നും മറ്റുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകുന്ന വിഷയം പാർട്ടിക്ക് മുന്നിലോ ഗവൺമെന്റിന് മുന്നിലോ വന്നിട്ടില്ല. ഇക്കാര്യം ഗവർണർ ഗവർമെന്റിനെ അറിയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ റെയിൽ പദ്ധതിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേന്ദ്രനിലപാടാണ് കെ റെയിലിൽ പ്രധാനം. കേന്ദ്രവും റെയിൽവെയും അനുമതി നൽകിയാൽ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമം സർക്കാർ നടത്തും. ജമാഅത്തെ ഇസ്ലാമി പദ്ധതിക്ക് എതിരാണെന്നാണ് അവരുടെ നിലപാടിൽ നിന്ന് മനസിലാക്കുന്നത്. മറിച്ചാണെങ്കിൽ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.