കവരത്തി: പുതുവത്സരത്തിൽ ലക്ഷദ്വീപ് നിവാസികൾക്ക് സമ്മാനവുമായി നരേന്ദ്ര മോദി സർക്കാർ. രണ്ട് ആർട്സ് ആൻഡ് സയൻസ് കോളജുകളാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നാടിന് സമർപ്പിച്ചത്. കടമത്ത് ദ്വീപിലും ആന്ത്രോത്ത് ദ്വീപിലുമാണ് കോളേജുകൾ സ്ഥാപിച്ചത്.
ലക്ഷദ്വീപുകാരുടെ ആതിഥേയ മര്യാദ മാതൃകപരമാണെന്ന് ഉദ്ഘാടന ചടങ്ങിൽ വെങ്കയ്യാ നായിഡു വ്യക്തമാക്കി. പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ഉദ്യോഗങ്ങൾ സ്വന്തമാക്കാനും പുതിയ കലാലയങ്ങൾ വഴി തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കണം. കൂടുതൽ ഹ്രസ്വകാല കോഴ്സുകൾ തുടങ്ങാൻ കോളജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സർവ്വകലാശാലയ്ക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഇത്തരം കോഴ്സുകൾ കുട്ടികളുടെ തൊഴിൽ ലഭ്യത വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളജുകളിലെ അക്വാകൾച്ചർ, ടൂറിസം, ഹോസ്പിറ്റാലിറ്റി കോഴ്സുകൾ വിദ്യാർത്ഥികൾ പഠിക്കണം. ലക്ഷദ്വീപിൽ ഇക്കോ ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് വൻ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

