രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ വൈസ് ചാൻസലർക്ക് നിർദേശം നൽകിയത് തെറ്റ്; ഗവർണറിനെതിരെ വി ഡി സതീശൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടാണ് വി ഡി സതീശൻ ഗവർണർക്കെതിരെ രംഗത്തെത്തിയത്. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് ഗവർണർ നിർദേശം നൽകിയത് തെറ്റാണെന്നും തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണർ വി.സിയെ വിളിച്ച് വരുത്തി ആർക്കെങ്കിലും ഡീലിറ്റ് കൊടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണ്. പക്ഷേ ഇവിടുത്തെ യഥാർഥ പ്രശ്‌നം അതല്ല. സർവകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്റെ വഴിവിട്ട ഇടപെടലുകൾ ആദ്യം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തത്. കണ്ണൂർ വി.സി നിയമനത്തിൽ തെറ്റ് പറ്റിയെന്ന് ഗവർണർക്ക് ബോധ്യം ഉണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈസ് ചാൻസലറെ സ്ഥാനത്ത് നിന്നും നീക്കണം. സർവകലാശാലകളുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഡീലിറ്റുമായി ബന്ധപ്പെട്ട വാർത്തകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കെ റെയിൽ പദ്ധതിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഡി.പി.ആർ പുറത്ത് വിടാതെ എന്തിനാണ് സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കണമെന്ന വാശിയെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ പദ്ധതി എന്താണെന്ന് അറിയില്ല. കോടിയേരിയുടെ നിസഹായാവസ്ഥയിൽ സഹതാപമുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. സർക്കാരിന്റെ ധാർഷ്ട്യവും ധിക്കാരവും പ്രതിപക്ഷത്തോട് വേണ്ട. അതിനെ ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് യു.ഡി.എഫിനുണ്ടെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.