‘രജനികാന്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല’; വാര്‍ത്ത വെറും വ്യാജമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി സിനിമ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, അതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്ത വെറും വ്യാജമാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകള്‍

2015ല്‍ പ്രേമം റിലീസിന് ശേഷം, സംവിധായകനെന്ന നിലയില്‍ രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. 99 ശതമാനം സംവിധായകരും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കും. ഒരു ദിവസം അല്‍ഫോണ്‍സ് പുത്രന് രജനികാന്ത് ചിത്രം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ഒരു ഓണ്‍ലൈന്‍ പേജില്‍ ലേഖനം വന്നു. ആ വാര്‍ത്ത വൈറലായി. ഈ പോസ്റ്റിനെക്കുറിച്ച് ചോദിച്ച് സൗന്ദര്യ രജനികാന്ത് എനിക്ക് മെസേജ് അയച്ചു. പ്രേമം റിലീസിന് ശേഷം ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് മറുപടി പറഞ്ഞു. അവര്‍ അത് മനസ്സിലാക്കി രജനി സാറിനോട് ഇക്കാര്യം സംസാരിച്ചു. അപ്പോഴാണ് പ്രശ്നം പരിഹരിച്ചത്.

ഇപ്പോള്‍, 2021 ഓഗസ്റ്റിലെ ഗോള്‍ഡിന്റെ കഥ ഒരു ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിനോട് പറയുമ്പോള്‍ അദ്ദേഹം എന്നോട് പറയുകയാണ് ഞാന്‍ രജനികാന്തുമായി സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഒരു സംവിധായകനോട് സംസാരിക്കുകയാണെന്ന്. ഞാന്‍ ഞെട്ടിപ്പോയെങ്കിലും അത് പ്രകടിപ്പിച്ചില്ല. 2015 മുതല്‍ ഇന്നുവരെ ഈ വ്യാജ വാര്‍ത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാന്‍ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കില്‍, 1000 കോടിയിലധികം രൂപ നേടുമായിരുന്നു, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്. ഈ വാര്‍ത്ത ഇട്ടയാളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ എത്തും. ആ ദിവസത്തിനായി കാത്തിരിക്കുക. രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ.