ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 മരണം

ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 മരണം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ത്രികുട മലയിലെ ക്ഷേത്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തര്‍ ക്ഷേത്ര ഭവനില്‍ പ്രവേശിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ചെറിയ വാക്കുതര്‍ക്കങ്ങളെ തുടര്‍ന്ന് പരസ്പരം ഉന്തും തള്ളുമുണ്ടാവുകയും ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്നും ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജമ്മുകശ്മീരില്‍ നിന്നുള്ളവരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് എഡിജിപി മുകേഷ് സിങ് അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിക്കുകയും ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ജനറല്‍ മനോജ് സിന്‍ഹയും പ്രഖ്യാപിച്ചിട്ടുണ്ട്.