രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം; സർക്കാരിനും സിൻഡിക്കറ്റിനും താത്പര്യമില്ലെന്ന് കേരള സർവ്വകലാശാല

തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിനു ഡി ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം നിരസിച്ച് കേരള സർവകലാശാല. രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകാൻ സർക്കാരിനും സിൻഡിക്കറ്റിനും താത്പര്യമില്ലെന്നാണ് വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള ഗവർണർക്ക് രേഖാമൂലം നൽകിയ മറുപടി.

അതേസമയം സർക്കാർ നീക്കത്തിന് തിരിച്ചടിയായി സംസ്‌കൃത സർവകലാശാലയിൽ സർക്കാർ നിർദേശിച്ചവർക്കു ഡി ലിറ്റ് നൽകാനുള്ള തീയതി ഗവർണർ മരവിപ്പിച്ചു. മുൻ വിസി ഡോ.എൻ.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവർക്കു ഡി ലിറ്റ് നൽകാനാണു സംസ്‌കൃത സർവകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിൻഡിക്കറ്റ് യോഗത്തിന്റെ നിർദേശം ഗവർണർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഗവർണർ ഇപ്പോൾ മരവിപ്പിച്ചത്. താൻ ചാൻസലർ പദവി വഹിക്കുമ്പോൾ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്നു ഗവർണർ നിർദ്ദേശിച്ചത് കേരള വിസിയെ വിളിച്ചു വരുത്തിയാണ്. ഇക്കാര്യം രേഖാമൂലം നൽകുകയും ചെയ്തു. മുൻപ് കെ.ആർ.നാരായണനു ഡി ലിറ്റ് അനുവദിച്ച കീഴ്‌വഴക്കമുണ്ട്. ഗവർണറുടെ നിർദേശം വൈസ് ചാൻസലർ, സിൻഡിക്കറ്റ് അംഗങ്ങളെ അറിയിക്കുകയും അവർ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടുകയും ചെയ്തു.

എന്നാൽ രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാൻ താൽപര്യം ഇല്ലെന്നായിരുന്നു ഭരണ നേതൃത്വത്തിന്റെ മറുപടി. തുടർന്നാണു വിസി ഗവർണറെ നേരിൽ കണ്ട് രേഖാമൂലം മറുപടി നൽകുകയായിരുന്നു. സിൻഡിക്കറ്റ് യോഗം ചേരാതെയാണു തീരുമാനം എടുത്തതെന്നാണ് ആക്ഷേപം. സിൻഡിക്കറ്റ് ചേർന്നാൽ അംഗങ്ങളായ 6 സർക്കാർ പ്രതിനിധികൾക്ക് അവിടെ സർക്കാരിന്റെ അഭിപ്രായം പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാൻ യോഗം തന്നെ വേണ്ടെന്നുവച്ചെന്ന ആരോപണമാണ് ഉയരുന്നത്.