കേരളാ പോലീസ് സേനയിൽ വൻ അഴിച്ചുപണി; ജില്ലാ പോലീസ് മേധാവിമാർക്ക് സ്ഥലംമാറ്റവും സീനിയർ ഉദ്യോഗസ്ഥർക്ക് പ്രമോഷനും

തിരുവനന്തപുരം: കേരളാ പോലീസ് സേനയിൽ വൻ അഴിച്ചുപണി. വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് സ്ഥലംമാറ്റവും സീനിയർ ഉദ്യോഗസ്ഥർക്ക് പ്രമോഷനും നൽകി. തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറൽ എസ്.പിയും എത്തുന്നു എന്നതാണ് നിർണായകമായ മാറ്റം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ പദവി ഐജി റാങ്കിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോ?ഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവും പുറത്തുവന്നു. ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാർ ഉപാധ്യായ എന്നിവർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി.

എഡിജിപി യോഗോഷ് ഗുപ്തയെ പോലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു. ട്രെയിനിംഗ് ചുമതലയുള്ള എഡിജിപിയായി ബൽറാം കുമാർ ഉപാധ്യായക്ക് പുതിയ നിയമനം നൽകി. ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസിലേക്ക് മാറ്റുകയും ചെയ്തു. ഐ.ജി ജി.സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും. ആറ് ഡിഐജിമാർക്ക് ഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി.

ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിന്റെ ചുമതലയും അദ്ദേഹത്തിന് നൽകും. പുതിയ ദക്ഷിണമേഖല ഐജിയായി പി.പ്രകാശിനെയും പോലീസ് അക്കാദമിയിലേക്ക് കെ.സേതുരാമനെയും നിയമിച്ചു. കെ പി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമിക്കുകയും ചെയ്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ സ്ഥാനം ഐജി റാങ്കിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എ.വി.ജോർജ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി തുടരും.

അഞ്ച് എസ്.പിമാരെ ഡിഐജി റാങ്കിലേക്കും ഉയർത്തിയിട്ടുണ്ട്. പ്രമോഷൻ ലഭിച്ച ആർ.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും. ഗരുഡിൻ ആംഡ് പോലീസ് ബറ്റാലിയനിൽ സഞ്ജയ് കുമാർ നിയമിതനായി. കണ്ണൂർ റേഞ്ച് ഐജിയായി രാഹുൽ ആർ നായർ തുടരും. പുട്ട വിമലാദിത്യ, അജിത ബീഗം, സതീഷ് ബിനോ എന്നിവർ കേന്ദ്ര സർവ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു.

എസ്.പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. വൈഭവ് സക്ക്‌സേനയാണ് പുതിയ കാസർകോഡ് എസ്.പി. പി.ബി രാജീവിനെ കണ്ണൂർ റൂറൽ എസ്.പിയായും ആമോസ് മാമനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. സ്വപ്നിൽ മധു കർ മഹാജൻ പുതിയ പത്തനംതിട്ട എസ്.പിയാവും. ദിവ്യ ഗോപിനാഥിന് തിരുവനന്തപുരം റൂറൽ എസ്.പിയായും ഐശ്വര്യ ഡോഗ്രയ്ക്കും തൃശ്ശൂർ റൂറൽ എസ്.പിയായും നിയമനം നൽകി.