അഞ്ച് വര്‍ഷത്തിനിടെ മദ്യ നികുതിയായി ഖജനാവിലേക്കൊഴുകിയത് കോടികള്‍! ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ സര്‍ക്കാരിന് മദ്യ നികുതിയായി നല്‍കിയത് 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. 2011-12 മുതല്‍ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 50 ശതമാനത്തിലധികം വര്‍ധനയാണ് മദ്യവരുമാനത്തിലുണ്ടായിരിക്കുന്നത്.

ഓരോ ദിവസവും ഏകദേശം 25.53 കോടി രൂപയാണ് മദ്യപര്‍ ഖജനാവിലേക്ക് നികുതിയായി നല്‍കുന്നത്, പ്രതിമാസം ശരാശരി 766 കോടി രൂപ. 2019 -20 ല്‍ മാത്രം 10,332.39 കോടി രൂപയാണ് ഖജനാവിലേക്ക് ഒഴുകിയത്. ഈ നികുതി വരുമാനത്തിന് പുറമെയാണ്‌ മദ്യ വില്‍പനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭം.

2016 മുതല്‍ 2021 മാര്‍ച്ച് 31 വരെ ബെവ്‌കോയില്‍ നിന്ന് 94.22 കോടി (94,22,54,386) ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 42.23 കോടി (42,23,86,768) ലിറ്റര്‍ ബിയറും 55.57 ലക്ഷം (55,57,065) ലിറ്റര്‍ വൈനുമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. 2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്കോ ലാഭം നേടിയിട്ടുണ്ട്. പിന്നീടുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

നിലവില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈനിന് 37 ശതമാനമാണ് നികുതി. മറ്റു മദ്യങ്ങള്‍ക്ക് 115 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത ബിയറിന് 112 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 247 ശതമാനം, കേയ്സിന് 400 രൂപയില്‍ കൂടുതല്‍ നല്‍കി ബെവ്‌കോ വാങ്ങുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 237 ശതമാനം എന്നിങ്ങനെയാണ് നിലവില്‍ നികുതി നിരക്കുകള്‍.

മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് ലഭിച്ച നികുതി

2011-12 -4740.73 കോടി രൂപ

2012-13 -5391.48 കോടി രൂപ

2013-14 -5830.12 കോടി രൂപ

2014-15 -6685.84 കോടി രൂപ

2015-16 -8122.41 കോടി രൂപ

2016-17 -8571.49 കോടി രൂപ

2017-18 -8869.96 കോടി രൂപ

2018-19 -9615.54 കോടി രൂപ

2019-20 -10332.39 കോടി രൂപ

2020-21 -9156.75 കോടി രൂപ