കിഴക്കമ്പലത്തെ അക്രമം; കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളെന്ന് സാബു എം ജേക്കബ്

കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥ പ്രതികളെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവരെ പോലീസ് പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് സാബു ജേക്കബ് പറയുന്നത്. കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും സംഭവിച്ചതിൽ വളരെയേറെ ദു:ഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇവരെല്ലാം പ്രതികളെന്നും പോലീസ് ഭാഷ്യം. ഇതിൽ 152 പേരെ തങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബാക്കി 12 പേരെ എവിടെനിന്ന് കിട്ടിയെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

12 ലൈൻ ക്വാർട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളും മറ്റുള്ളവർ ഇതരസംസ്ഥാനക്കാരുമാണ്. 12 ക്വാർട്ടേഴ്സുകളിൽ 10,11,12 നമ്പർ ക്വാർട്ടേഴ്സുകളിൽ നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രം ബസിൽ കയറ്റികൊണ്ടുപോയി. എങ്ങനെ ഈ ക്വാർട്ടേഴ്സിലുള്ളവർ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനായാണ് പോലീസ് മുൻവിധിയോടെ വന്ന് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ലെന്നും നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.