തിരുവനന്തപുരം: ചാൻസിലർ സ്ഥാനം ഇനി ഏറ്റെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചു.
ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ധാർമ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നുവെന്നും എന്നാലിനിയും തെറ്റ് തുടരാൻ വയ്യെന്നും അദ്ദേഹം പറയുന്നു. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണറെ കടുത്ത നിലപാടുകളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്. വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗം രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്.

