കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗുണ്ടകളുടെ കയ്യിൽ നിന്ന് പോലീസിനെ രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഥിതി ദേവോ ഭവ എന്നു പറഞ്ഞാൽ അതിഥികളിൽ നിന്ന് തല്ലുവാങ്ങുകയെന്നല്ലെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് കെ. കരുണാകരൻ അനുസ്മരണത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലഹരിമാഫിയ കേരളത്തിൽ പടർന്നു പിടിച്ചതിന്റെ തെളിവാണ് പോലീസുകാർക്ക് നേരിട്ട അനുഭവമെന്നും കെ മുരളീധരൻ വിമർശിച്ചു. കെ കരുണാകരനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. യഥാർത്ഥ വികസനം എന്തെന്ന് കേരളത്തെ കാണിച്ചു തന്ന ഭരണാധികാരിയാണ് കെ കരുണാകരൻ. ജനങ്ങളെ കൂടെ നിർത്തിയുള്ള വികസനമാണ് അദ്ദേഹം നടത്തിയത്. കമ്മീഷൻ പറ്റിയുള്ള വികസനം ആയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയിൽ പദ്ധതിക്കെതിരെയും കെ കരുണാകരൻ വിമർശനം ഉന്നയിച്ചു. കെ റെയിൽ പൂർത്തിയാകുമ്പോഴേക്കും കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു. കെ റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

