കർണാടകയിലും രാത്രികാല കർഫ്യു പ്രഖ്യാപിച്ചു; പുതുവത്സരാഘോഷങ്ങളും,എല്ലാ പൊതുയോഗങ്ങളും നിരോധിക്കും

ബംഗളൂരു: കർണാടകയിലും രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഡിസംബർ 28 മുതൽ പത്ത് ദിവസത്തേക്കാണ് രാത്രികാല കർഫ്യു. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. പുതുവത്സരാഘോഷങ്ങൾക്കായി എല്ലാ പൊതുയോഗങ്ങളും നിരോധിക്കാനും കർണാടക സർക്കാർ നിർദ്ദേശിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് രാത്രി 10 മണിയ്ക്ക് ശേഷമുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കും. ഹോട്ടലുകളിലും പബ്ബുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. പൊതുഗതാഗത സേവനങ്ങളുടെയും ചരക്കുകളുടെയും നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. അടുത്ത 10 ദിവസത്തെ സ്ഥിതിഗതികളെ അടിസ്ഥാനമാക്കി, അധിക നിയന്ത്രണങ്ങൾ ആവശ്യമാണോ എന്ന് സർക്കാർ അവലോകനം ചെയ്യുമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. ചൊവ്വാഴ്ച്ച മുതൽ വിവാഹങ്ങൾ, മീറ്റിംഗുകൾ, സമ്മേളനങ്ങൾ തുടങ്ങി എല്ലാ ഒത്തുചേരലുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 300 ആയി പരിമിതപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മഹാരാഷ്ട്രയോടും കേരള സംസ്ഥാനത്തോടും ചേർന്നുള്ള എല്ലാ അതിർത്തി ജില്ലകളിലും പോലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും. രാത്രി പത്ത് മണിക്ക് ശേഷമുള്ള വ്യക്തികളുടെ സഞ്ചാരം കർശനമായി നിരോധിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത യാത്രകൾക്ക് വിലക്ക് ബാധകമാകില്ല.

ആശുപത്രി ജീവനക്കാർ, രോഗികൾ, മാദ്ധ്യമപ്രവർത്തകർ മറ്റ് അടിയന്തര സേവനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കില്ല. രാത്രിയിൽ പ്രവർത്തനം ആവശ്യമുള്ള വ്യവസായങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർക്കും സഞ്ചാര വിലക്ക് ഏർപ്പെടുത്തില്ല. ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും, ഐടി, ഐടിഇഎസ് കമ്പനികളിലെ ജീവനക്കാർ എന്നിവരുടെ നീക്കത്തിന് വിലക്കില്ല. എല്ലാത്തരം ചരക്കുകളുടെയും നീക്കം, സാധനങ്ങളുടെ ഹോം ഡെലിവറി, ഇകൊമേഴ്സ് കമ്പനികളുടെ പ്രവർത്തനങ്ങൾ നടത്താൻ അനുവാദമുണ്ട്. മാർഗനിർദേശങ്ങൾ അനുസരിച്ച് ബസുകൾ, ട്രെയിനുകൾ, മെട്രോ, വിമാന യാത്രകൾ എന്നിവയും നടത്താം.