കിഴക്കമ്പലം അതിക്രമം; അന്വേഷണത്തിന് 19 അംഗ പ്രത്യേക സംഘം

എറണാകുളം: കിഴക്കമ്പലം അതിക്രമത്തിൽ അന്വേഷണം നടത്താൻ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പത്തൊമ്പതംഗ അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. രണ്ട് ഇൻസ്‌പെക്ടർമാരും ഏഴ് സബ് ഇൻസ്‌പെക്ടർമാരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തിൽ 156 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച്ച രാത്രിയാണ് കിഴക്കമ്പലത്ത് അതിക്രമം നടന്നത്. കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലായിരുന്നു സംഭവം. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഈ സംഘത്തിലെ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ക്യാംപിലുണ്ടായിരുന്ന മറ്റൊരു വിഭാഗം എല്ലാവരും ഉറങ്ങുന്ന സമയത്ത് കാരൾ നടത്തുന്നതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. പിന്നീട് ഈ തർക്കം രൂക്ഷമാകുകയും സ്ഥിതിഗതികൾ വഷളാകുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.

എന്നാൽ സംഭവ സ്ഥലത്തേക്കെത്തിയ ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചു വിട്ടു. നാട്ടുകാരാണ് പോലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടാൻ സഹായിച്ചത്. പൊലീസ് പിന്മാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിക്കുകയും ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങൾ അടിച്ച് തകർത്തിട്ടുമുണ്ട്. പരിക്കേറ്റ പോലീസുകാർ ഇപ്പോൾ ചികിത്സയിലാണ്.