തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യുകെ 3, യുഎഇ 2, അയർലാൻഡ് 2, സ്പെയിൻ 1, കാനഡ 1, ഖത്തർ 1, നെതർലാൻഡ് 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ യുകെ 1, ഖാന 1, ഖത്തർ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. തൃശൂരിലുള്ളയാൾ യുഎഇയിൽ നിന്നും കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
യുകെയിൽ നിന്നുമെത്തിയ 23, 44, 23 വയസുകാർ, യുഎഇ നിന്നുമെത്തിയ 28, 24 വയസുകാർ, അയർലാൻഡിൽ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്പെയിനിൽ നിന്നുമെത്തിയ 23 വയസുകാരൻ, കാനഡയിൽ നിന്നുമെത്തിയ 30 വയസുകാരൻ, ഖത്തറിൽ നിന്നുമെത്തിയ 37 വയസുകാരൻ, നെതർലാൻഡിൽ നിന്നുമെത്തിയ 26 വയസുകാരൻ, എന്നിവർക്കാണ് എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചത്. യുകെയിൽ നിന്നുമെത്തിയ 26 വയസുകാരി, ഖാനയിൽ നിന്നുമെത്തിയ 55 വയസുകാരൻ, ഖത്തറിൽ നിന്നുമെത്തിയ 53 വയസുകാരൻ, സമ്പർക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരൻ, 34 വയസുകാരൻ എന്നിവർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
യുഎഇയിൽ നിന്നും തൃശൂരിലെത്തിയ 28 വയസുകാരൻ, ഷാർജയിൽ നിന്നും കണ്ണൂരിലെത്തിയ 49 വയസുകാരൻ എന്നിവർക്കുമാണ് രോഗം സ്ഥീരീകരിച്ചത്. സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. എല്ലാവരും ശരിയായവിധം മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്സിൻ എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

