ജനുവരി 3 മുതൽ 15 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകും; പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക ചുവടുവെയ്പ്പുമായി രാജ്യം. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കോവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനും തീരുമാനിച്ചു. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക. 60 വയസ്സിന് മുകളിലുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നിരവധി പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്‌കുകൾ പതിവായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വ്യക്തിഗത തലത്തിൽ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നത് കോവിഡിനെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകളും 5 ലക്ഷം ഓക്‌സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികൾക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവർത്തനക്ഷമമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.