നാടിന്റെ വികസനത്തിനെതിരെയാണ് പ്രതിപക്ഷം നിൽക്കുന്നത്; കെ റെയിൽ പദ്ധതിയിൽ നിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി

കണ്ണൂർ: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനെതിരെയാണ് പ്രതിപക്ഷം നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എതിർപ്പുണ്ടെന്നു കരുതി കെ റെയിൽ പദ്ധതിയിൽ നിന്നു പിന്മാറില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരിൽ സിപിഎം സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കെ റെയിൽ പദ്ധതി ഇപ്പോൾ വേണ്ട എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ഗെയിലും ദേശീയപാതയും നടപ്പാക്കിയില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണെന്നും അദ്ദേഹം ചോദിച്ചു. നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

മുസ്ലിം ലീഗ് സമൂഹത്തിൽ വർഗീയനിറം പകർത്താൻ നോക്കുകയാണ്. വഖഫ് വിഷയത്തിൽ ഈ നീക്കമാണു നടന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമിക്രോണിൽ നല്ല ജാഗ്രത കാണിക്കണം. വാക്‌സിനെടുക്കാത്തവർ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബിജെപിയെ നേരിടുന്നതിൽ പ്രാദേശിക പാർട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.