ഒമിക്രോൺ വ്യാപനം; കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം എത്തുന്നു

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്നു. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരും ദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മിസോറം, കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തുന്നത്. രാജ്യത്ത് നിലവിൽ 415 കേസുകളാണ്

17 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയിലുള്ളത്. കേരളത്തിൽ 37 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് പല സംസ്ഥാനങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ വ്യാപനത്തിൽ ജാഗ്രത പാലിക്കണമെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അഭ്യർത്ഥിച്ചു. ഇതുവരെയുള്ള വകഭേദങ്ങളിൽ ഒമിക്രോൺ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം മുൻതരംഗങ്ങളിലെപ്പോലെ കിടക്കകൾക്കും ഓക്‌സിജനും ക്ഷാമമുണ്ടാകില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 18 ലക്ഷം ഐസൊലേഷൻ വാർഡുകൾ, അഞ്ചുലക്ഷം ഓക്‌സിജൻ കിടക്കകൾ, 1.5 ലക്ഷം ഐ.സി.യു., 25,000 പീഡിയാട്രിക് ഐ.സി.യു., 65,000 പീഡിയാട്രിക് കിടക്കകൾ തുടങ്ങിയ സംവിധാനങ്ങൾ രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.