‘മുന്നോട്ട് ദ്രാവിഡുമായുള്ള ബന്ധം അധികകാലം മുന്നോട്ട് കൊണ്ടുപോകാനാവില്ല’; മുന്‍ പാക് താരം

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള ബന്ധം വൈകാതെ തന്നെ മോശമാവുമെന്ന് പ്രവചിച്ച് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ രംഗത്ത്. മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായും തെറ്റിയ കോലിക്ക് ദ്രാവിഡുമായുള്ള നല്ല ബന്ധം അധികകാലം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് കനേരിയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഇതിഹാസങ്ങള്‍ക്കെതിരേ സംസാരിക്കുന്നത് കോലിയെ ഒരു തരത്തിലും സഹായിക്കില്ലെന്നും രണ്ടു വര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയോ ഐസിസി കിരീടങ്ങളോ ഒന്നും നേടാത്ത കോലി ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ സ്വന്തം കളിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കനേരിയ പറഞ്ഞു.

രവി ശാസ്ത്രിക്ക് മുമ്പ് അനില്‍ കുംബ്ലെയുമായും കോലിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണത് നമ്മള്‍ കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. മാത്രമല്ല ക്രിക്കറ്റിന്റെ തന്നെ അംബാസഡര്‍മാരും ലോക ക്രിക്കറ്റില്‍ തന്നെ വലിയ സ്ഥാനമുള്ളവരുമാണ്. ഞാന്‍ അവര്‍ക്കെതിരെ കളിച്ചിട്ടുണ്ട്. എത്രമാത്രം തന്ത്രശാലികളാണ് കളിക്കളത്തില്‍ അവരെന്ന് എനിക്ക് നല്ലപോലെ അറിയാം. അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ സൗരവ് ഗാംഗുലിയെപ്പോലൊരു വ്യക്തിക്കെതിരെ 90-ാം മിനിറ്റില്‍ കോലി നടത്തിയ പ്രസ്താവന അനവസരത്തിലായിരുന്നു, കനേരിയ ചൂണ്ടിക്കാട്ടി.